Thursday, March 29, 2007

പൂത്തിരി

"ഈ മാമനെന്തിനാമ്മേ വന്നേ?"

"മോളൂന്റെ പുത്തന്‍ വീടിന്‌ പുത്തന്‍ ഗേറ്റു പിടിപ്പിക്കാന്‍ വന്നതാ ഈ മാമന്‍.."

അയാളവളെ നോക്കി വശ്യമായി പുഞ്ചിരിച്ചു.

കൊച്ചു ഗൗരി അയാള്‍ക്കു പുറകേ പണിതീരാത്ത വീടിന്റെ കാര്‍പോര്‍ച്ചിലേക്കു നടന്നു.അരഭിത്തിയില്‍ കറുത്ത ഭാണ്ഡക്കെട്ടിറക്കി വച്ച്‌ അയാള്‍ സാവധാനം പണിയായുധങ്ങളെടുത്തു.ഇരുമ്പു ദണ്ഡും തകിടും കുഴലുമെല്ലാം ഇന്നലയേ വന്നിരുന്നു.നെടുനീളന്‍ ടേപ്പുമായി അയാള്‍ തലങ്ങു വിലങ്ങും നടന്ന്
അളവെറ്റടുക്കുന്നത്‌ അവള്‍ കൗതുകത്തോടെ നോക്കിനിന്നു.

പണി തുടങ്ങിയപ്പോള്‍ ഗൌരി തൊട്ടടുത്തൊരു കല്ലില്‍ സ്ഥാനം പിടിച്ചു.

മരപ്പിടിയും അറ്റത്തൊരു ചക്രവുമുള്ള ഒരുപകരണം കറണ്ടില്‍ കുത്തിയിട്ട്‌ ഇരുമ്പില്‍ തൊടുമ്പോള്‍ പൂത്തിരി കത്തുന്നത്‌ അവള്‍ക്കേറെ രസിച്ചു.

'പൂത്തിരി കത്തുമ്പോള്‍ ഈ കമ്പി മുറിയണതെങ്ങന്യാ?'

"മാറിയിരുന്നോളൂ മോളൂ... അല്ലെങ്കി കണ്ണു കുത്തിപ്പഴുക്കും.."

അയാളവളെയെടുത്ത്‌ കുറച്ചകലെ തിണ്ടിലിരുത്തി.ഒരു പുഞ്ചിരിയും സമ്മാനിച്ചു.
അതവളെ വല്ലാണ്ടാകര്‍ഷിച്ചു.
അപ്പൂപ്പന്റെ പൊട്ടിച്ചിരിയല്ല;അമ്മയുടെ കുസൃതിച്ചിരിയുമല്ല..വേറെന്തോ..ഒട്ടും പിശുക്കില്ലാതെ..

അവരിരുവരും പെട്ടെന്ന് കൂട്ടുകാരായി..അവരുടെ വിശേഷങ്ങള്‍ക്ക്‌ അത്ര നല്ലൊരു കേള്‍വിക്കാരനെ ഇന്നേവരെ കിട്ടിയിരുന്നില്ല..

പൂത്തിരികള്‍ വീണ്ടും വീണ്ടും അവളെ പൊട്ടിച്ചിരിപ്പിച്ചു.

"കഴിഞ്ഞ ദീപാവലിക്ക്‌ അച്ചന്‍ എന്തോരം പടക്കങ്ങളാ വാങ്ങിത്തന്നേന്നറിയ്‌വോ?ലീനേന്റേം സ്വാതീടേം വീട്ടിലതിനീക്കാട്ടീ ഞങ്ങളാ വാങ്ങിയേ.."

"മാമന്‍ കേക്കുന്നൊണ്ടോ?"

"ഉം"

"പിന്നെന്താ ചിരിക്കാത്തെ?"

പുഞ്ചിരിപ്പാല്‌ അവള്‍ക്ക്‌ പുതിയൊരുന്മേഷം നല്‍കി.

"സ്വാതീടെ വീട്ടിലേക്കാട്ടീ പൊക്കത്തിലാ ഞങ്ങടെ റോക്കറ്റ്‌ പൊങ്ങിയത്‌..പടക്കം പൊട്ടിച്ചപ്പോ മോള്‌ പേടിച്ചില്ലാട്ടോ..."

പിന്നെയും ചിരി..

"പച്ച,മഞ്ഞ,നീല..എന്തോരം നെറങ്ങളാര്‍ന്നു?"

"ആ..ചൊമന്നപൂത്തിരീമൊണ്ടാര്‍ന്നു..ദാ,ഇതുപോലെ.."

പെട്ടെന്ന് നിറം മാറി കറ്റും ചുവപ്പായ തീപ്പൊരികള്‍ നോക്കി അവള്‍ കൈകൊട്ടിച്ചിരിച്ചു..

"മാമനെന്താ ചിരിക്കാത്തെ?"

അറിയാതെ കൈയൊന്നു തെന്നിയപ്പോള്‍ അടര്‍ന്നകലെ വീണതെന്തോതേടി,പെരുവിരലും കൈപ്പാത്തിയുമായിച്ചേരുന്നിടത്തെ നീറ്റലിനും മരവിപ്പിനും ഒടുവിലത്തെ ഭീകരമായ ശൂന്യതയ്ക്കും ഇടയിലുള്ള അര്‍ദ്ധബോധാവസ്ഥയില്‍ അയാള്‍ ചുണ്ടുകളനക്കി ചിരിക്കാന്‍ ശ്രമിച്ചു..

Tuesday, March 27, 2007

മൂന്നു കുഞ്ഞുങ്ങള്‍.

ഇന്നലെ,
അവളവരെയാ കുറ്റിക്കാട്ടില്‍ കണ്ടു...
ഇത്ര വീര്‍ത്ത വയറോടെ അവരെ കണ്ടതായോര്‍ക്കുന്നില്ല...
മൂന്നു പേരും വല്ലാതെ തടിച്ച്‌,ഇളം റോസ്‌ നിറത്തില്‍...

എല്ലാവരും മൂക്കു പൊത്തി....
അവള്‍ക്കു നാറിയതേയില്ല....
അവളോര്‍ക്കുകയായിരുന്നു,
ഒരാഴ്ചമുന്‍പ്‌ അവരെ കണ്ടത്‌...

******

വിധി അവരെയൊരു ചാക്കില്‍ കെട്ടി മതിലിനിപ്പുറത്തേക്കിട്ടു...
അവളവര്‍ക്കിത്തിരി പഴഞ്ചോറു കൊടുത്തു....
അവരില്‍,ഇളം തവിട്ടു നിറക്കാരി, കിണറ്റിന്റെ പാലത്തിലൂടെ നടന്ന്
തൊട്ടടുത്തുള്ള മണല്‍ക്കൂനയിലേക്ക്‌ ഒറ്റച്ചാട്ടം..!!!
പിന്നെ മൂന്നുപേരും കെട്ടിമറിഞ്ഞ്‌....


"നീയിതു കണ്ടു രസിക്ക്യാ? കെണറ്റി വീണാ അപ്പഴറിയാം..."
അമ്മയൊരു ഓലത്തുമ്പ്‌ കൈയിലെടുത്തു...
മൂന്നുപേരും നിലവിളിച്ചുകൊണ്ട്‌ മതിലിന്റെ മൂലയ്ക്കു പതുങ്ങി.. .
അടിക്കാനോങ്ങിയപ്പോള്‍കൂട്ടം തെറ്റിയോടി....
ഒരുവള്‍ ചെടിച്ചട്ടിയ്ക്കിടയിലൊളിച്ചു....
വളരെ പണിപ്പെട്ട്‌ അമ്മയവരെ പുറത്താക്കി....
ഗേറ്റിനടിയിലെ വിടവില്‍ കട്ടിയേറിയ ഇഷ്ടികകള്‍ കുത്തി നിറച്ചു...
അവള്‍ പതിവുപോലെ തിരക്കിന്റെ പ്യൂപ്പയിലൊളിച്ചു....
മൂന്നു ശോഷിച്ച നായ്ക്കുഞ്ഞുങ്ങള്‍-അതും പെണ്ണുങ്ങള്‍ ഒരു വിഷയമേ അല്ലാതായി....

*****

അച്ഛനോരോരുത്തരെയായി മണ്‌വെട്ടികൊണ്ട്‌ കോരിയെടുത്ത്‌ കുഴിയില്‍ വയ്ക്കുന്നത്‌ അവള്‍ നോക്കി നിന്നു...
മൂവരുമൊന്നിച്ച് ഒരേ കുഴിയില്‍....

****

ഇന്നു രാവിലെ കനത്ത ഇഷ്ടികകള്‍ മാറ്റാനൊരുങ്ങവെ അവള്‍ക്കെന്തോ ചീഞ്ഞു നാറാന്‍ തുടങ്ങി...
“എന്തൊരു നാറ്റമാണമ്മേ..സഹിക്കാന്‍ വയ്യ..“

അവള്‍ വീടുമുഴുവന്‍ ബോഡീസ്പ്രേ ചീറ്റിച്ചു...
മണമുള്ള സോപ്പുതേച്ച്‌ കുളിക്കുന്നത്‌ നാലാം തവണയാണ്‌...
ജനലും വാതിലുമടച്ച് കട്ടിയുള്ള പുതപ്പുകൊണ്ട് മുഖം മൂടി കട്ടിലിനടിയിലൊതുങ്ങി...


എന്നിട്ടും....